കാഞ്ഞങ്ങാട്: കേരളത്തെ സമ്പൂര്‍ണ മാലിന്യമുക്ത സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി രണ്ടാംഘട്ടം ഏകദിന പ്ലാസ്റ്റിക്ക് നിര്‍മാര്‍ജ്ജന യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം ഉദുമ ഗ്രാമ പഞ്ചായത്തില്‍ നടന്നു. ഫിഷറീഷ് വകുപ്പ്, ഉദുമ ഗ്രാമ പഞ്ചായത്ത്, ബേക്കല്‍ പൊലീസ്, തീരദേശ പൊലീസ്, ഹരിതകര്‍മ്മസേനാഗംങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, നെഹ്റു കോളേജ് എന്‍എസ്എസ് യൂണിറ്റ് വളണ്ടിയേഴ്സ്, കുടുംബശ്രീ, ഗ്രാമ പഞ്ചായത്തിലെ ബിഎംസി കീഴിലുളള ജൈവ വൈവിധ്യ സേനാഗംങ്ങള്‍, വിവിധ ക്ലബ്ബ് അംഗങ്ങള്‍, കോട്ടിക്കുളം ശ്രീ കുറുംമ്പ ക്ഷേത്ര സ്ഥാനികന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉദുമ ഗ്രാമ പഞ്ചായത്തിലെ ബേക്കല്‍, തൃക്കണ്ണാട്, കോട്ടിക്കുളം, കോടി, കാപ്പില്‍, ജന്മ എന്നീ 5 കേന്ദ്രങ്ങള്‍ ഉള്‍പടെ ജില്ലയിലെ 500 കേന്ദ്രങ്ങളിലാണ് വെള്ളിയാഴ്ച കടലോര ശുചീകരണം നടത്തിയത്. കടലോരത്ത് അടിഞ്ഞുകൂടിയിരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് പ്രധാനമായും നീക്കം ചെയ്തത്. കാപ്പില്‍ കോടി കടപ്പുറത്ത് നടന്ന ജില്ലാ തല ഉദ്ഘാടനം മണ്ഡലം എംഎല്‍എ അഡ്വ. സി .എച്ച്. കുഞ്ഞമ്പു നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബേക്കല്‍ എഎസ്പി അപര്‍ണ ഐപിഎസ് മുഖ്യാത്ഥിതിയായാണ് എത്തിയതെങ്കിലും അവരും കടപ്പുറത്ത് മാലിന്യം പെറുക്കിയെടുക്കാൻ മറ്റുള്ളവർക്കൊപ്പം ചേർന്നു. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ ലബീബ് സ്വാഗതവും ഫിഷറീഷ് എക്സ്റ്റന്‍സന്‍ ഓഫിസര്‍ അരുണേന്ദു രാമകൃഷ്ണന്‍ നന്ദി പറഞ്ഞു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ജലീല്‍ കാപ്പില്‍, വി. കെ. അശോകന്‍, വിനയകുമാര്‍, മുന്‍ അംഗം സന്തോഷ് കുമാര്‍, ഉദുമ കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. കായിഞ്ഞി, പൊലീസ് ഉദ്യോഗസ്ഥര്‍ ശുചികരണത്തിന് നേതൃത്വം നല്‍കി. ബേക്കല്‍ കടപ്പുറത്ത് ഗ്രാമ പഞ്ചായത്തംഗം ഷൈനി മോളും, തൃക്കണ്ണാട് കടപ്പുറത്ത് ഗ്രാമ പഞ്ചായത്തംഗം വിനയകുമാറും, ജന്മകടപ്പുറത്ത് ഗ്രാമ പഞ്ചായത്തംഗം ശകുന്ദള ഭാസ്‌ക്കരനും ഉദ്ഘാടനം ചെയ്തു.
0 Comments