കാഞ്ഞങ്ങാട് : അച്ഛനെ കൊലപ്പെടുത്തിയ കേസിൽ മകനെ കോടതി എട്ട് വർഷം തടവിന് ശിക്ഷിച്ചു. അരലക്ഷം രൂപ പിഴയുമടക്കണം. ചിറ്റാരിക്കൽ മാലോം അതിരുമാവു കോളനിയിലെ പാപ്പിനി വീട്ടിൽ ദാമോദരനെ 62 കൊലപ്പെടുത്തിയ കേസിൽ മകൻ അനീഷിനെ 36 യാണ് ശിക്ഷിച്ചത്. കേസിൽ ദൃക്സാക്ഷികളായ കൊല്ലപ്പെട്ട ദാമോദരൻ്റെ ഭാര്യ രാധാമണി, മറ്റ് മക്കളായ സനീഷ്, ദിവ്യ എന്നിവരും അയൽവാസികളും മൊഴി മാറ്റിപ്പറഞ്ഞിട്ടും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് കോടതി ഒന്ന് ജഡ്ജ് എ. മനോജ് ആണ് ഇന്ന് വിധി പറഞ്ഞത്.
2019 ജൂൺ 28 ന് രാത്രി 11.45 മണിക്കാണ് കൊലപാതകം നടന്നത്.സംഭവ ദിവസം മദ്യവും വാങ്ങി മുള്ളേരിയയിലെ പണിസ്ഥലത്തു നിന്നും സ്വന്തം വീട്ടിലെത്തിയ പ്രതിയും അച്ഛനും മദ്യപിച്ച് വഴക്കുണ്ടായി. ദാമോദരൻ ഭാര്യ രാധാമണിയെ വാക്കത്തിയുമായി അക്രമിക്കാൻ ശ്രമിച്ചു. കത്തി പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നതിനിടെ അനീഷിന് കൈക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നിങ്ങളുടെ ശല്യം ഇന്ന് തീർത്തു തരാമെന്ന് പറഞ്ഞ് വീട്ടിലെ വിറക് ഷെഡിൽ നിന്ന് വിറകെടുത്ത് ദാമോദരൻ്റെ തലക്ക് അടിച്ചു പരിക്കേൽപ്പിച്ചതിനെ തുടർന്ന് ചോര വാർന്ന് ദാമോദരൻ മരിക്കുകയായിരുന്നു. സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പിടിവലിക്കിടയിൽ പ്രതിയുടെ കൈക്കേറ്റ മുറിവും ദാമോദരൻ്റെ വസ്ത്രത്തിൽ നിന്നും മറ്റ് തൊണ്ടിമുതലുകളിൽ നിന്നും കിട്ടിയ പ്രതിയുടെ രക്തത്തിൻ്റെ സാന്നിധ്യ
വുംകേസിൽ നിർണ്ണായക തെളിവായി. പ്രതിയെ അറസ്റ്റു ചെയ്തതിനു ശേഷം ഹാജരാക്കിയ മജിസ്ട്രേറ്റിനെയും പ്രോസിക്യൂഷൻ സാക്ഷിയായി വിസ്തരിച്ചിരുന്നു.കേസിൽ പ്രോസിക്യൂഷൻ 24 സാക്ഷികള വിസ്തരിക്കുകയും 39 രേഖകളും പതിനൊന്ന് തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു. ചിറ്റാരിക്കാൽ പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന കെ.പി. വിനോദ് കുമാർ ആണ് കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.പ്രതിയുടെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് മറ്റൊരു പോക്സോ കേസും നിലവിലുണ്ട്.പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ: പ്ലീഡർ ആൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ ഇ. ലോഹിതാക്ഷൻ, അഡ്വ. ആതിര ബാലൻ എന്നിവർ ഹാജരായി.
0 Comments